ഷാരോണിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസമെന്ന് പിതാവ്;ഓക്കാനം വരുമെന്ന് പറഞ്ഞിരുന്നു
October 30 | 06:21 PM
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു.
ഒരു വാക്ക് മകൻ ഇത് സംബന്ധിച്ച് പറഞ്ഞിരുന്നില്ല. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. പോകണ്ടെന്ന് പറഞ്ഞതാണ്, എന്നാൽ ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയതെന്നും പിതാവ് പറഞ്ഞു.
ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്. കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുക്കാതെയാണ് വന്നത്. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു. ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
എപ്പോഴും ജ്യൂസും പിടിച്ചാണ് ഗ്രീഷ്മ മകനൊപ്പം നടക്കുന്നത്. ഇത് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. മജിസ്ട്രേറ്റ് വന്ന് മൊഴിയെടുത്തപ്പോൾ മാത്രമാണ് കഷായം കുടിച്ച കാര്യം അവൻ പറഞ്ഞത്. അവസാന നാളിൽ പോലും അവൻ അവൾക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അവൾ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവന്റെ വിശ്വാസം.