ബഫർ സോൺ: ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഒഴിവാക്കണമെന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി
December 21 | 06:54 PM
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജീവനോ ജീവനോപാധിയെയോ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതാണ് സർക്കാർ നിലപാട്. മറിച്ചുള്ള പ്രചാരണങ്ങൾ നടക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബഫർസോണായി നിശ്ചയിച്ച പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണെന്ന് സുപ്രീംകോടതിയെ അറിയിക്കും. ഭൂപടങ്ങളും കണക്കുകളും സമർപ്പിക്കും. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് ബഫർസോൺ വരുന്നത്. ജയറാം രമേശായിരുന്നു അന്ന് പരിസ്ഥിതി മന്ത്രി. കടുത്ത നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകുകയുള്ളൂ. സുപ്രീംകോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശങ്ങൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണെന്ന് കോടതി മുൻപാകെ തെളിയിക്കുന്നതിനാണ് എല്ലാ നിർമ്മാണങ്ങളും ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നത്. ബഫർസോൺ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാർക്കോ കർഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങൾ ബഫർസോൺ ആക്കാൻ പ്രായോഗികമായുള്ള പ്രയാസങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങൾ പൂർണ്ണമാകാൻ സാധ്യതയില്ല എന്നും കെട്ടിടങ്ങൾ, ചില ഭൂപ്രദേങ്ങൾ എന്നിവ നിഴൽ മൂലമോ മരങ്ങളുടെ തടസ്സങ്ങൾ വഴിയോ വ്യക്തമാകാൻ സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാകും എന്നും വന്നു. അത് മനസിലാക്കിയാണ് ഫീൽഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും രേഖപ്പെടുത്തി സുപ്രീംകോടതിയിൽ സമർപ്പിയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഈ വിഷയത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. വനം, റവന്യൂ, ധന, തദ്ദേശ സ്വയംഭരണ, ജലവിഭവ മന്ത്രിമാരും അഡ്വ.ജനറലും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട ആ യോഗത്തിൻറെ തീരുമാനപ്രകാരം ഇന്ന് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡൻറ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗവും ചേർന്നു. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൻറെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറുന്നത് എന്ന് ഈ യോഗത്തിൽ വ്യക്തമാക്കപ്പെട്ടു. നവാസകേന്ദ്രങ്ങളും നിർമ്മിതികളും കൃഷിയിടങ്ങളും പൂർണ്ണമായി ഒഴിവാക്കികൊണ്ടുള്ളതായിരിക്കും ബഫർസോൺ എന്നും തീരുമാനിച്ചു.
ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാപ്പാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൻറെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറിയത്. ബഫർ സോണിൻറെ കാര്യത്തിൽ ഈ മാപ് മാത്രമായിരിക്കും അടിസ്ഥാന രേഖ. ഈ മാപ് ഇന്നു തന്നെ സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. വനം വന്യജീവി വകുപ്പ് തയാറാക്കിയിട്ടുള്ള ഈ മാപ് പൊതുജനങ്ങൾക്ക് കാണാനായി എല്ലാ വാർഡിലും വായനശാല, അങ്കണവാടി, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കും.
ഈ കരട് ഭൂപടത്തിൽ ഏതൊക്കെ സർവേ നമ്പരുകൾ വരുമെന്ന വിവരവും ഒരാഴ്ചക്കുള്ളിൽ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
ഈ മാപ്പിലും ഏതെങ്കിലും ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് രേഖപ്പെടുത്താനുള്ള സമയം നൽകും. അത്തരം അധിക വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡസ്ക്ക് രൂപീകരിച്ചു. അധിക വിവരങ്ങൾ നിശ്ചിത പെർഫോമയിലാണ് നൽകേണ്ടത്. ഈ പെർഫോമ ഹെൽപ് ഡെസ്കുകളിൽ നിന്നും കേരള സർക്കാരിൻറെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. നിശ്ചിത പെർഫോമയിൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് eszexpertcommittee@gmail എന്ന ഇമെയിൽ വിലാസത്തിലും ഹെൽപ് ഡെസ്കുകളിൽ നേരിട്ടും നൽകാവുന്നതാണ്. ഇങ്ങനെ നൽകുന്ന അധിക വിവരങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കും. ഓരോ വാർഡിലും വാർഡ് മെമ്പറും ഫോറസ്റ്റ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്ലോഡ് ചയ്യാൻ പരിശീലനം കിട്ടിയ എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥികൾ/ കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സമിതികൾ ഇതിൻറെ ഭാഗമായി രൂപീകരിക്കും. ഈ സമിതിയാണ് ഹെൽപ് ഡസ്കുകളുടെ മേൽനോട്ടവും വഹിക്കേണ്ടത്. ഇവർക്ക് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് കെഎസ്ആർഇസി പരിശീലനം നൽകും. മൊബൈൽ ആപ്പ് ഉപയോഗിച്ച് ഒരോ നിർമ്മിതിയുടെയും ജനവാസകേന്ദ്രത്തിൻറെയും കൃഷിയിടത്തിൻറെയും ജിയോ ടാഗിങ്ങ് നടത്തണം. വിവര വിനിമയത്തിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. ക്ലബ്ബുകൾ, വായനശാലകൾ, ഒഴിഞ്ഞ കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസുകൾ ആയി ഹെൽപ് ഡെസ്കുകൾ ക്രമീകരിക്കാം. വാഹനം ഉപയോഗിച്ച് മൊബൈൽ ഹെൽപ് ഡെസ്ക് സജ്ജമാക്കാമോ എന്നും പരിശോധിക്കാവുന്നതാണ്. അങ്ങിനെയെങ്കിൽ മൈക് അനൗൺസ്മെൻറ് കൂടി ഇതേ വാഹനത്തിൽ സജ്ജീകരിക്കാം. ഇതേ സമിതി തന്നെ ഫീൽഡ് വെരിഫികേഷനും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.