കെപിസിസി വൈക്കം സത്യഗ്രഹശതാബ്ദി: പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ അതൃപ്തിയറിയിച്ച് ശശി തരൂരും കെ മുരളീധരനും
March 31 | 07:21 AM
വൈക്കം: കെപിസിസി സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരനും ശശി തരൂരിനും പ്രസംഗിക്കാൻ അവസരം നൽകിയില്ല. ആഘോഷ പരിപാടിയ്ക്കിടെ വേദിയില്‍ വെച്ചുതന്നെ മുരളീധരന് കെ.സുധാകരനോട് അതൃപ്തി അറിയിച്ചു. മുൻ കെപിസിസി അധ്യക്ഷന്മാരെ ക്ഷണിച്ചിട്ട് തന്നെ ഒഴിവാക്കിയത് എന്തിനെന്ന് മുരളീധരന്റെ ചോദിച്ചു.
സദസ്സ് നിയന്ത്രിച്ചവർ മറന്നു പോയത് ആകാമെന്നായിരുന്നു സുധാകരന്റെ മറുപടി. മുൻനിരയിൽ സീറ്റ് നൽകാത്തതാണ് തരൂരിന്റെ അതൃപ്തിക്ക് കാരണം. കെ സുധാകരൻ നേരിട്ടാണ് ശശി തരൂരിനെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിലേക്ക് ക്ഷണിച്ചത്. തരൂർ പ്രസംഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിപാടിയില്‍ മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിലും ശശി തരൂരിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയിൽ കെ സുധാകരനും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്തത്.