തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി; പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിച്ചു
December 30 | 09:59 PM
തിരുവനന്തപുരം: തൊണ്ണൂറാമത് ശിവഗിരി മഹാ തീർത്ഥാടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഗുരു സന്ദേശം ലോകത്തിന് മുഴുവൻ മാതൃകയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഗുരു പകർന്നു നൽകിയത്. ഭാരതീയ തത്വചിന്തയാണ് ഗുരുദർശനങ്ങൾക്ക് ആധാരം. ശിവഗിരിയിൽ വീണ്ടും എത്താൻ കഴിഞ്ഞത് സൗഭാഗ്യം. കേരളത്തിലെ പരിപാവനമായ ഭൂമിയാണ് ശിവഗിരി. ഭക്തിയും,തത്വചിന്തയും, സാഹിത്യവുമെല്ലാം സമ്മേളിക്കുന്ന സ്ഥലമാണ് ശിവഗിരിയെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവൻ സാംസ്കാരിക ഏകത്വം രാജ്യത്തു നടപ്പിലാക്കിയ വ്യക്തിയാണ്. ഭാരതത്തിലെ ജനങ്ങളെ സ്വാധീനിച്ചു. അദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ട വലിയൊരു സമൂഹം രാജ്യത്തിനു പുറത്തുമുണ്ട്. ഏകത ഭാവം ശിവഗിരിയിൽ കാണാം. അത് ലോകത്തിനുള്ള സന്ദേശമാണ്. മനുഷ്യരെല്ലാവരും തുല്യരാണെന്ന അടിസ്ഥാന തത്വം ആണത്. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന സന്ദേശം മുന്നോട്ടുവച്ചത് ഭാരതമാണ്. എല്ലാവരും തുല്യരാണ് എന്ന സങ്കല്പം നമുക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശിവഗിരിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് മഠം ആവശ്യപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അവശ്യങ്ങൾ നടപ്പാക്കാൻ ഊർജിതമായ ശ്രമം നടത്തും. ശിവഗിരി മഠത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 17 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.