കണ്ണൂർ സർവകലാശാല വി.സി പുനർനിയമനത്തിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
January 16 | 08:52 AM
ഡൽഹി: കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും. കേസിൽ സംസ്ഥാന സർക്കാരും വൈസ് ചാൻസലർ ഗോപിനാഥ് രവിന്ദ്രനും ഇതുവരെ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. ചാൻസലർ ആയ ഗവർണർ ആണ് കേസിൽ ഒന്നാം എതിർകക്ഷി. ചാൻസലർക്ക് പുറമെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് എതിർ കക്ഷികൾ, കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയത് എന്ന് ഹർജിക്കാരുടെ വാദം. പുനർനിയമന ഉത്തരവിൽ ഒപ്പിടാൻ ചാൻസിലർ ആയ ഗവർണർക്ക് മേൽ സമ്മർദ്ദം ഉണ്ടായതായും വാദിഭാഗം ആരോപിയ്ക്കുന്നു. ജസ്റ്റിസ് കൃഷ്ണ മുരാരി, അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുക.