കൈയിലെ പൊട്ടല്‍ വ്യാജമെന്ന പ്രചാരണം; സച്ചിന് ദേവ് എംഎൽഎക്കെതിരെ സ്പീക്കര്‍ക്കും സൈബർ സെല്ലിനും കെ.കെ രമ പരാതി നൽകി
March 18 | 11:05 AM
തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ വ്യാജപ്രചാരണം നടത്തുവെന്ന് ചൂണ്ടിക്കാട്ടി കെ.എം സച്ചിന്‍ദേവ് എംഎല്‍എയ്ക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും കെ.കെ രമ എംഎൽഎ പരാതി നല്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കെ.കെ രമ പരാതി നല്‍കിയത്.
നിയമസഭയിലെ സംഘര്‍ഷത്തിന് ശേഷം തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കൈക്ക് പ്ലാസ്റ്റര്‍ ഇട്ടത്. അതിന്റെ പേരില്‍ തിനിക്ക് എതിരെ പല സ്ഥലങ്ങളില്‍ നിന്ന എടുത്ത ചിത്രങ്ങള്‍ സഹിതം വ്യാജപ്രചാരണം നടക്കുകയാണ്. അതിന് ബാലുശേരി എംഎല്‍എ സച്ചിന് ദേവ് നേതൃത്വം നല്കുന്നു. എന്താണ് തനിക്ക് പറ്റിയതെന്ന് പോലും ചോദിക്കാതെ സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. അന്ന് നിയമസഭയിലുണ്ടായ സംഭവത്തെ തെറ്റായി വളച്ചൊടിക്കുകയാണ് സച്ചിന് ദേവ് ചെയ്തതത്. ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വസ്യതയെ തകര്‍ക്കാനാണ് ബാലുശേരി എംഎല്‍എയുടെ പ്രവൃത്തി എന്നും കെ.കെ രമ പരാതിയില്‍ പറയുന്നു.
കെ.കെ രമയുടെ ചിത്രങ്ങൾ സഹിതം രണ്ട് ദിവസം മുമ്പാണ് സച്ചിൻ ദേവ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെ നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയിൽ സച്ചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ. അതിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം, തോമസുകുട്ടി വിട്ടോടാ’- കെ.കെ രമയുടെ ഫോട്ടോ പങ്കുവെച്ച് സച്ചിൻ ദേവ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് കെ.കെ രമ സൈബർ പൊലീസിനും സ്പീക്കർക്കും പരാതി നൽകിയത്. സി.പി.എമ്മിന്റെ സൈബർ അണികളുടെ നിലവാരത്തിലാണ് എം.എൽ.എയുടെ പ്രചാരണമെന്ന് രമ ആരോപിച്ചു. ഈ പ്രചാരണമാണ് സി.പി.എമ്മിന്റെ സൈബർ അണികൾ ഇപ്പോൾ പിന്തുടരുന്നതെന്നും അവർ പറഞ്ഞു.