വ്യക്തിപരമായി സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ്; പഴക്കമുള്ള വാഹനം ഇടയ്ക്ക് നിന്ന് പോകുന്നുവെന്ന് പി.ജയരാജൻ
November 21 | 09:35 AM
കണ്ണൂർ: 35 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ വാഹനം വാങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.ജയരാജൻ. താൻ നിലവിൽ ഉപയോഗിക്കുന്ന വാഹനത്തിന് പത്ത് വർഷത്തിലേറെ പഴക്കമുണ്ടെന്നും വാഹനം ഇടയ്ക്കിടെ നിന്ന് പോകുന്നതിനാലുമാണ് പുതിയ വാഹനത്തിന് ഉത്തരവിട്ടതെന്നും പി.ജയരാജൻ പറഞ്ഞു.
‘വ്യക്തിപരമായി സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ. സംസ്ഥാനത്തെ ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കൃത്യമായ കാറ്റഗറിയുമുണ്ട്. ഇടയ്ക്ക് നിന്ന് പോകുന്ന വാഹനത്തിൽ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോർഡിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ബോർഡ് വ്യാപാരത്തിലൂടെ നേടിയ പണം ഉപയോഗിച്ച് വാഹനം വാങ്ങുന്നത്. അത് സർക്കാരിന്റെ പണമല്ല. ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും പുതിയ വാഹനം ആവശ്യമാണ്. ഖാദി ബോർഡിനെ നവീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏറ്റവും കുറവ് കൂലി കിട്ടുന്ന തൊഴിലാളികളാണ് ഖാദി തൊഴിലാളികൾ. സർക്കാർ ഉത്തരവ് അനുസരിച്ച് ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണം എന്നാണ്. ഇത് ഖാദി മേഖലയ്ക്ക് പുത്തനുണർവാണ് നൽകിയത്. അപ്പോൾ പത്ത് വർഷം പഴക്കമുള്ള വാഹനം മാറ്റി പുതിയ വണ്ടി വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്. പരമാവധി 35 ലക്ഷം എന്നാണ് പറഞ്ഞത്. വണ്ടി വാങ്ങിയിട്ടില്ല. വാഹനം വിതരണം ചെയ്യുന്ന കമ്പനികളുമായി ചർച്ച ചെയ്തല്ലേ അത് തീരുമാനിക്കുകയുള്ളു ?’- പി.ജയരാജൻ പറഞ്ഞു.