ദുരിതാശ്വാസനിധി കേസിൽ വിധി പറയാതെ ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടു
March 31 | 11:18 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ ലോകായുക്ത വിധി പറയാതെ ഫുൾ ബെഞ്ചിന് വിട്ടു. ലോകായുക്തയും ഉപലോകായുക്തയും ഭിന്നിപ്പുള്ള സാഹചര്യത്തില്‍ മൂന്നാമതൊരു ജഡ്ജിയെ കൂടി ഉള്‍പ്പെടുത്തി.ജസ്റ്റിസ്സുമാരായ സിറിയക് ജോസഫും ഹാറൂണ്‍ റഷീദുമാണ് വിധി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ (2016-21) 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെ 2018ൽ നല്കിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്. ദുരിതാശ്വാസനിധി ദുർവിനിയോഗം നടത്തിയ തുക, മന്ത്രിസഭായോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് തിരിച്ചുപിടിക്കുകയും അവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പരേതരായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന് നായര്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന് തുടങ്ങിയവരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും വഴിവിട്ട് സഹായം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പണം അനുവദിക്കുന്നതില്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്.