റബ്ബർ വില കൂടുമെന്ന് പറഞ്ഞ് ബിജെപിക്ക് പിന്നാലെ പോയാല്‍ ചതിക്കപ്പെടും: എം.വി ഗോവിന്ദൻ
March 22 | 04:33 PM
കണ്ണൂര്‍: റബ്ബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിക്ക് ഒരു എംപിയെ നല്‍കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. റബ്ബറിന് വില ലഭിക്കുമെന്ന് പറഞ്ഞ് ബിജെപിക്ക് പിന്നാലെ പോയാല്‍ പോകുന്നവര്‍ പാഠം പഠിക്കുമെന്ന് എം.വി ഗോവിന്ദന് അഭിപ്രായപ്പെട്ടു. മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണ്. കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് റബ്ബറിന്റെ വില കുറയാന്‍ കാരണം. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന കേരളത്തില്‍ വിഷം കലക്കാനാണ് ബിജെപിയുടെ ശ്രമമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
'വില കൂടുമെന്ന് പറഞ്ഞ് ബിജെപിക്ക് പിന്നാലെ പോയാല്‍ ചതിക്കപ്പെടും. മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണ്. ന്യൂനപക്ഷങ്ങളുടെ പിന്തുണ തേടുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആരെങ്കിലും പറയുന്നത് കൊണ്ട് റബ്ബര്‍ വില വര്‍ധിക്കില്ല. ത്രിപുരയുടെ പാഠം മുന്നിലുണ്ട്. തെറ്റിദ്ധാരണയുള്ളവര്‍ അനുഭവത്തില്‍ നിന്നും പഠിക്കും.' എകെജിയുടെ 46ാം ചരമ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് എംപിമാരില്ലാത്ത വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരും എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ബിഷപ്പിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസും സിപിഐഎമ്മും രൂക്ഷമായാണ് പ്രതികരിച്ചത്.