സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം; മൂന്നു മലയാളികൾ ഉൾപ്പെടെ 26 പേർ ഗിനിയിൽ തടവിൽ
November 6 | 07:34 AM
ന്യുഡൽഹി: കൊല്ലത്ത് സ്ത്രീ പീഡനത്തെ തുടന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ 16 ഇന്ത്യക്കാർ ഗിനിയിൽ കുടുങ്ങിയ സംഭവത്തിൽ സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് വന്നു. മകനുൾപ്പെടെയുള്ള സംഘത്തെ ഗിനിയിലെ നാവികസേന നൈജീരിയയ്ക്ക് കൈമാറുമെന്ന ആശങ്കയിലാണ് കുടുംബം.
രണ്ട് മാസമായി ഈ സംഘം തടവിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് കുടുംബം ഉൾപ്പെടെ ഇത് അറിയുന്നത്. ആദ്യഘട്ടത്തിൽ മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇത് കമ്പനി കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ കപ്പൽ നൈജീരിയക്ക് വേണമെന്നാണ് ഇവരുടെ ആവശ്യമെന്നാണ് അറിയുന്നത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് ബന്ദികൾ ആക്കപ്പെട്ടിരിക്കുന്നത്. ആയുധം ഉപയോഗിച്ച് ബലമായി കൊണ്ടുപോകുമെന്ന് ആശങ്കയുണ്ടെന്നും ഇവർ പറയുന്നുണ്ട്. വിജിത്തിന് പുറമെ സനു ജോസ്, മിൽട്ടണ്‍ എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികൾ.
ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയൻ നേവിക്ക് കൈമാറാൻ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവർ ആരോപിച്ചു.