സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
April 1 | 12:21 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. തൊണ്ണൂറ് ശതമാനത്തിലേറെ ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തതായാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ കണക്കുകൾ.ഇന്ന് മുതൽ പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ജനുവരിയിൽ ഉത്തരവിറങ്ങിയെങ്കിലുംഹെൽത്ത് കാർഡിനുളള സമയ പരിധി മൂന്ന് തവണ നീട്ടി നല്കിയിരുന്നു. ഒടുവിൽ നൽകിയ സാവകാശം ഇന്നലെ അവസാനിച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചു.
ഹെൽത്ത് കാർഡ് എടുക്കണമെന്ന നിർദേശത്തോട് അനുകൂലമായാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആദ്യം മുതൽ പ്രതികരിച്ചത്. ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ടൈഫോയ്ഡ് വാക്സീൻ നിർബന്ധമായും എടുത്തിരിക്കണമെന്ന നിബന്ധന പ്രവർത്തനത്തെ പിന്നോട്ടടിച്ചു. സർക്കാർ മേഖലയിൽ വാക്സീൻ ലഭ്യമല്ലാതിരുന്നതും സ്വകാര്യ മേഖലയിലെ അമിത വിലയും കാരണം സമയ പരിധിക്കുളളിൽ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് എന്ന ലക്ഷ്യം കൈവരിക്കാനായില്ല.
ഇതേത്തുടർന്ന് ഇടപെട്ട ആരോഗ്യവകുപ്പ് വെറും 95 രൂപയ്ക്ക് വാക്സീൻ സർക്കാർ മേഖലയിൽ ലഭ്യമാക്കി. പിന്നാലെ ഇനി സാവകാശം നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ആദ്യ ദിവസങ്ങളിൽ പരിശോധനയ്ക്കൊപ്പം ബോധവത്കരണം നല്കും. വീണ്ടും അലംഭാവം തുടർന്നാൽ കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു വർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി.