കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
November 19 | 11:09 AM
കൊച്ചി: കൊച്ചി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് യുവ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, വിവേക്, സുദീപ്, രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പ എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പള്ളിമുക്കിലെ ബാറിൽ സുഹൃത്തിനൊപ്പം എത്തിയ കാസർഗോഡ് സ്വദേശിയായ മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് പോലീസ് പറയുന്നു. തുടർന്ന് കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം യുവതി സുഹൃത്തിനെ അറിയിക്കുകയും ചികിത്സതേടുകയും ചെയ്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ ഇടങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികൾ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബാർ ജീവനക്കാരുടെയും ബാറിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും.