പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ, വിശാഖപട്ടണത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
January 12 | 12:52 PM
വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ വന്ദേ ഭാരത് എക്സപ്രസിന് നേരെ കല്ലേറ്. ജനുവരി 19-ന് ഉദ്ഘാടനം ചെയ്യേണ്ട സെക്കന്തരാബാദ്- വിശാഖപട്ടണം ട്രെയിനിന് നേരെയാണ് അജ്ഞാതര്‍ കല്ലേറ് നടത്തിയത്. ട്രയൽ റണ്‍ നടത്തി വരികയായിരുന്ന ട്രെയിൻ വിശാഖപട്ടണം സ്റ്റേഷനിലേക്ക് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി കൊണ്ടു വരുന്നതിനിടെയാണ് കല്ലേറുണ്ടായത്.
ആക്രമണത്തിൽ ട്രെയിനിലെ ഒരു കോച്ചിൻ്റെ വശത്തെ ചില്ലുകൾ മുഴുവൻ തകര്‍ന്നു. കാഞ്ചരപാളം എന്ന പ്രദേശത്ത് വച്ച് അജ്ഞാതര്‍ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ലോക്കൽ പൊലീസും സിആര്‍പിഎഫും സ്ഥലത്ത് പരിശോധന നടത്തി. ദക്ഷിണേന്ത്യയിൽ ഓടുന്ന രണ്ടാമത്തെ ട്രെയിനിന് വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഈ വർഷം ആദ്യം പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. ജനുവരി 2 ന് നടന്ന സംഭവം ട്രെയിനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നാല് പേർ ട്രെയിനിന് നേരെ കല്ലെറിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.