നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും
February 22 | 06:18 AM
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതി ഭാഗത്തിന്റെ ക്രോസ് വിസ്ഥാരമാണ് ഇന്ന് നടക്കുക. പ്രോസിക്യൂഷന്റെ വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു. കേസിൽ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യർ. ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ ആധികാരികത പരിശോധിക്കാൻ കൂടിയാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്.
ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേതും അനൂപിന്റേതുമാണോ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തിയ കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപ് സുപ്രീംകോടതിയെ അറിയിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ ഘട്ടത്തിൽ തന്നോട് വിരോധമുള്ള മഞ്ജു വാര്യരെ ഉപയോഗിച്ച് തെറ്റായ രീതിയിൽ അസത്യം പ്രസ്താവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു.