ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി
March 20 | 04:02 PM
കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പൊലീസിൻറെ ഹർജി നിലനിൽക്കില്ലെന്ന കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിൻറെ റിപ്പോർട്ട്.
രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിൻറെ മരണം.