ബഫര്‍സോൺ: ആകെ 63,500 പരാതികള്‍ കിട്ടി, തീര്‍പ്പാക്കിയത് 24,528
January 8 | 06:53 AM
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സമയപരിധി അവസാനിച്ചപ്പോൾ ആകെ ലഭിച്ചത് 63,500 പരാതികൾ. 24,528 പരാതികള്‍ തീർപ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. കിട്ടിയതിൽ പകുതിയോളം പരാതികളും തീർപ്പാക്കാൻ കഴിയാതെയാണ് സമയപരിധി തീർന്നത്. അതേസമയം ലഭിച്ച പരാതികളിൽ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികൾ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.
ബഫർ സോൺ മേഖലയിലെ 28,494 നിർമ്മിതികൾ കൂടി ഭൂപടത്തിൽ ചേർത്തു. നേരത്തെ റിമോട്ട് സെൻസിംഗ് കേന്ദ്രം 54,000 നിർമ്മാണങ്ങളുടെ വിവരങ്ങൾ ചേർത്തിരുന്നു. പുതിയ പരാതികളിലെ പരിശോധന കൂടി തീരുമ്പോൾ ബഫർസോൺ മേഖലയിൽ ആകെ ഒരുലക്ഷത്തിനടുത്ത് കെട്ടിടങ്ങൾ ബഫർസോൺ മേഖലയിൽ ഉണ്ടാകും. ഇവയെ ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക. ഒരാഴ്ചകൂടി നടത്തുന്ന പരിശോധനക്ക് ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.