വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് എസ്.ഐയെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പത്തു പേർക്കെതിരെ കേസെടുത്തു
December 2 | 09:03 AM
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസ്. വിഴിഞ്ഞം എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. തുറമുഖ വിരുദ്ധ സമരത്തിന് എതിരെ ഇന്നലെ രണ്ട് കേസുകൾ കൂടി എടുത്തിരുന്നു. കണ്ടാലറിയാവുന്ന പത്തുപേർക്കെതരിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിനിടെ പത്തുപേര്‍ എസ്ഐയെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. സ്റ്റേഷൻ ആക്രമിച്ചത് ലത്തീൻ സഭയിലെ മൂവായിരത്തോളം പേരാണെന്നും എഫ്ഐആറിൽ പറയുന്നു.
ഇന്നലെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി പതിനാറ് പ്രതികളാണ് ഉൾപ്പെട്ടിരിക്കുന്നത്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിലുണ്ട്. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ആക്രമണത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റതായും 85ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും
സത്യവാങ്മൂലത്തിൽ പറയുന്നു. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.