നാഗ്പൂരിൽ വെച്ച് മരിച്ച സൈക്കിൾ പോളോ മലയാളി താരം നിദ ഫാത്തിമയുടെ മൃതദേഹം കേരളത്തിലെത്തിച്ചു
December 24 | 07:58 AM
കൊച്ചി: നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. ബാംഗ്ലൂർ ,കണ്ണൂർ വിമാനത്താവളം വഴിയാണ് മൃതദേഹം കൊച്ചിലെത്തിച്ചത്. 9 മണിയോടെ ആലപ്പുഴയിൽ എത്തിച്ച് നിദ പഠിച്ചിരുന്ന നീർക്കുന്നം സ്കൂളിൽ പൊതുദർശനത്തിന് വെക്കും ഇതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും. അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിലാണ് സംസ്കാരം. അതേസമയം
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകൾ മൂന്നു ലാബുകളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് പ്രധാനമായും സംശയിക്കുന്നത്.
ആശുപത്രിക്കെതിരെ കുടുംബം നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം ഉണ്ടാകും. സംസ്ഥാന സർക്കാരും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും. കഴിഞ്ഞ 22ന് ഉച്ചയോടെ ആണ് നിദ ഫാത്തിമ എന്ന 10വയസുകാരി ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണമടയുന്നത്.
നിദ ഫാത്തിമയുടെ മരണത്തിൽ, സൈക്കിൾ പോളോ ദേശീയ ഫെഡറേഷൻ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ സെക്രട്ടറിയും കോടതിയിൽ ഹാജരാകണം. കോടതിയലക്ഷ്യക്കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. മത്സരത്തിനായി എത്തിയ കുട്ടികൾക്ക് വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് ഹർജിക്കാർ അറിയിച്ചു. ജനുവരി 12 ന് കേസ് വീണ്ടും പരിഗണിക്കും.