സംസ്ഥാനത്ത് പനി കണക്കുകൾ ഉയരുന്നു; ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ
March 4 | 02:33 PM
തിരുവനന്തപുരം: പനി, ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ പെട്ടെന്ന് വർധനവുണ്ടായതായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. “അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, എന്നാൽ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. എൻസിഡിസിയിൽ നിന്നുള്ള വിവരമനുസരിച്ച്, ഈ കേസുകളിൽ ഭൂരിഭാഗവും H3N2 ഇൻഫ്ലുവൻസ വൈറസാണ്.” ഐഎംഎ പറഞ്ഞു. എന്നിരുന്നാലും ആന്റിബയോട്ടിക്ക് ചികിത്സ പരമാവധി കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎ നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം നൽകണമെന്നും ഐഎംഎ ഡോക്ടർമാരോട് നിർദേശിച്ചു.
ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്ന് ഐഎംഎ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതു സാധാരണ ഫെബ്രുവരി മുതൽ ഒക്ടോബർ വരെ കണ്ടുവരാറുള്ള ജലദോഷവും ചുമയുമാണ്. 50 വയസിനു മുകളിലും 15 വയസിൽ താഴെയും ഉള്ളവരിലാണ് സാധാരണ അണുബാധ കാണപ്പെടുന്നത്. പനിക്കൊപ്പം ശ്വാസസംബന്ധമായ പ്രശ്നങ്ങളും കാണുന്നു. വായുമലിനീകരണമാണ് ഇതിന് കാരണം.