ഡെൻമാർക്കിനെ വീഴ്ത്തി ഫ്രാൻസ് ലോകകപ്പ് പ്രീ-ക്വാർട്ടറിൽ
November 27 | 08:17 AM
ദോഹ: സൂപ്പർ താരം കീലിയൻ എംബാപ്പെ ഗോളടി മികവ് തുടർന്നതോടെ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഡി മത്സരത്തിൽ ശക്തമായ ചെറുത്തുനിന്ന ഡെൻമാർക്കിനെ എംബാപ്പെയുടെ ഗോളുകളിലൂടെയാണ് ഫ്രാൻസ് മറികടന്നത്. 61, 86 മിനിട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ പിറന്നത്.
ഈ ലോകകപ്പിൽ മൂന്നു ഗോളുമായി സുവർണപാദുകത്തിനായുള്ള പോരാട്ടത്തിൽ മുന്നിലെത്താനും പി.എസ്.ജി താരത്തിന് കഴിഞ്ഞു. ആൻഡ്രിയാസ് ക്രിസ്റ്റൻസൻ 68-ാം മിനിട്ടിലാണ് ഡെൻമാർക്കിനുവേണ്ടി സ്കോർ ചെയ്തത്.
അവസരം സൃഷ്ടിച്ചും സഹതാരങ്ങൾക്ക് ഗോളിന് വഴിയൊരുക്കിയും എംബാപ്പെ തന്നെയാണ് ഡെൻമാർക്കിനെതിരെ കളംനിറഞ്ഞ് കളിച്ചത്. ഈ ലോകകപ്പില്‍ രണ്ട് കളിയില്‍ മൂന്ന് ഗോളുകളാണ് എംബാപ്പെ നേടിയിട്ടുള്ളത്. രണ്ട് ലോകകപ്പില്‍നിന്നായി ഏഴാംഗോളാണ് ഇരുപത്തിമൂന്നുകാരനായ താരം ശനിയാഴ്ച സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ 25 വയസിന് മുമ്പ് ഏഴോ അതിലധികമോ ഗോള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് എംബാപ്പെ. ബ്രസീല്‍ താരം പെലെ മാത്രമാണ് എംബാപ്പെയ്ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഫ്രാൻസിനുവേണ്ടി ഇതുവരെ 31 ഗോളുകളാണ് എംബാപ്പെ നേടിയത്.
ആദ്യ മത്സരത്തിൽ 4-1ന് ഓസ്ട്രേലിയയെ തകർത്ത ഫ്രാൻസിന് പക്ഷെ രണ്ടാം മത്സരത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. മത്സരത്തിൽ ഉടനീളം കടുത്ത വെല്ലുവിളിയാണ് ഡെൻമാർക്ക് ഉയർത്തിയത്. എംബാപ്പെയുടെ അതിവേഗമാണ് ഡെൻമാർക്ക് പ്രതിരോധത്തെ പരീക്ഷിച്ചത്. ഇടവേളയ്ക്കുശേഷം ആക്രമണം കനപ്പിച്ചാണ് ഫ്രാൻസ് ഇറങ്ങിയത്. എംബാപ്പെ-തിയോ ഹെർണാണ്ടസ് സഖ്യം നിരന്തരം ഡെൻമാർക്ക് ബോക്സിനുള്ളിൽ ഭീതി വിതച്ചു. 61-ാം മിനിട്ടിൽ ഹെര്‍ണാണ്ടസിന്റെ നീട്ടയടിച്ച പന്തുമായി ഇടതുവശത്തിലൂടെ എംബാപ്പെ മുന്നോട്ടുകയറിയുള്ള തകർപ്പൻ ഷോട്ട് ഡെന്മാര്ക്ക് ഗോള്‍ കീപ്പര്‍ കാസ്പെര്‍ ഷ്മൈക്കേലിനെ മറികടന്നു. ലീഡ് നേടിയ ആവേശത്തിൽനിന്ന ഫ്രാൻസിനെ ഞെട്ടിച്ച് ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സണിലൂടെ ഡെന്മാര്ക്ക് തിരിച്ചടി നൽകി. സമനിലയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും എംബാപ്പെയുടെ മാന്ത്രിക സ്പർശം. മത്സരം അവസാനിക്കാൻ നിമിഷങ്ങള്‍ ബാക്കിനിൽക്കെ കിങ്സ്ലി കൊമാന് തൊടുത്ത ക്രോസില്‍ നിന്ന് മുന്നിലേക്ക് കയറിവന്ന എംബാപ്പെ ഗോളും ജയവും ഉറപ്പാക്കി. അവസാന കളിയില്‍ ടുണീഷ്യയാണ് ഫ്രാൻസിന്റെ എതിരാളികൾ.