സംസ്ഥാന സ്കൂൾ കലോത്സവം: മൂന്നാം ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കണ്ണൂരും കോഴിക്കോടും
January 5 | 12:31 PM
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 458 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാമതും 453 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 448 പോയിന്റുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 439 പോയിന്റുമായി തൃശൂരും 427 പോയിന്റുമായി എറണാകുളം ജില്ലയും തൊട്ടുപിന്നിലുണ്ട്.
ജനപ്രിയ ഗ്രൂപ്പ് ഇനങ്ങളായ ദഫ് മുട്ട്, അറബന മുട്ട്, തിരുവാതിര, ഓട്ടന്തുള്ളല്, ചവിട്ടുനാടകം, ഹയര്‍സെക്കണ്ടറി വിഭാഗം ഒപ്പന ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് മൂന്നാം ദിനമായ ഇന്ന് വേദികളില്‍ നടക്കുക. ആകെ 56 ഇനങ്ങളാണ് ഇന്നുള്ളത്.
അതേസമയം കലോത്സവ നഗരിയിലെ ചില സംഭവങ്ങള്‍ വിവാദമാകുകയും ചെയ്യുന്നുണ്ട്. സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം. വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സര്‍ക്കാര്‍ നല്കുന്ന മെനു അനുസരിച്ചാണ് വെജിറ്റേറിയന്‍ നല്‍കുന്നതെന്നുമായിരുന്നു പഴയിടം മോഹനന് നമ്പൂതിരിയുടെ പ്രതികരണം.
കലോത്സവത്തിന് മാംസാഹാരം നല്കാന് സര്‍ക്കാര്‍ തയാറാണെന്ന് വിവാദങ്ങളോട് പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.
കലോത്സവം അവസാനിക്കാന്‍ ഇനി ആകെയുള്ളത് രണ്ട് ദിവസം മാത്രമാണ്. മാംസാഹാരം നല്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത വര്‍ഷം മുതല്‍ ഉറപ്പായും നോണ്‍വെജ് ഭക്ഷണം ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.