കേന്ദ്രസർക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാൻ ഫാക്ട് ചെക്കിംഗ് യൂണിറ്റ് രൂപീകരിക്കും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
April 8 | 02:22 PM
ന്യൂഡൽഹി: ഐടി നിയമം 2021ലെ ഭേദഗതികൾക്ക് പിന്നാലെ പുതിയ പരിഷ്കാരവുമായി കേന്ദ്ര ഐടി മന്ത്രാലയം. കേന്ദ്രസർക്കാരിനെതിരെയുള്ള വാർത്തകൾ പരിശോധിക്കാൻ ഒരു ഫാക്ട് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജ വാർത്തകൾ കൃത്യമായി പരിശോധിക്കുകയാണ് ഈ വിഭാഗത്തിന്റെ ചുമതല. അത്തരം പ്രമേയങ്ങളടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി തെറ്റായ വിവരങ്ങൾ 2022ൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ഫാക്ട് ചെക്കിംഗ് ടീമിന്റെ സേവനം ഇപ്പോൾ അത്യാവശ്യമാണ്. സോഷ്യൽ മീഡിയ വിഭാഗവും ഇതേ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. അത്തരമൊരു വിഭാഗത്തെ ഉടൻ രൂപീകരിക്കും. അത് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആകണോ അതോ പുതിയ വിഭാഗത്തെ ഈ ആവശ്യത്തിനായി നിയമിക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കത്തെക്കുറിച്ച് പരാതിയുയർന്നാൽ ഐടി നിയമത്തിലെ വകുപ്പ് 79 അനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ഇടനില പ്ലാറ്റ്ഫോമിലുള്ളവർക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ കമ്പനികകൾക്ക് വിശ്വാസ്യമായ ഒരു ടീമായിരിക്കും ഇത്. വിശ്വസനീയമായ രീതിയിൽ സുതാര്യമായിട്ടായിരിക്കും ഈ ടീം പ്രവർത്തിക്കുക. തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ല,’ അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടി ചേർത്ത് കൊണ്ട് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ആദ്യ സംരംഭം ആയിരിക്കുമിത്. വ്യാജ വാർത്തകൾ കൊണ്ടുള്ള വെല്ലുവിളികൾ നേരിടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.