വരാപ്പുഴ സ്ഫോടനത്തിന് കാരണം വെടിമരുന്നുകള്‍ വാരിക്കൂട്ടിയതിലെ അശ്രദ്ധയെന്ന് പ്രതി
March 5 | 01:56 PM
വരാപ്പുഴ: വരാപ്പുഴയിലെ സ്ഫോടനത്തിന് കാരണം പടക്ക നിര്‍മ്മാണശാലയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരത്തിലേറെ ഉഗ്രസ്ഫോടന ശേഷിയുളള കതിനവെടികളെന്ന് മുഖ്യപ്രതി ഈരയില്‍ ജെന്സന്. അപകട ദിവസം ഈര്‍പ്പം മാറ്റാന്‍ വെയിലത്ത് വെച്ചിരുന്ന വെടിമരുന്നുകള്‍ വാരിക്കൂട്ടിയപ്പോള്‍ സംഭവിച്ച അശ്രദ്ധയാകാം അപകടത്തിന് കാരണമെന്ന് ജെന്സന് പറഞ്ഞു. കതിന നിര്‍മ്മാണത്തിനായി വെടിമരുന്നും മറ്റ് സാമഗ്രികളും വാങ്ങിയത് ആലപ്പുഴയിലെ പടക്കശാലയില്‍ നിന്നാണെന്നും പ്രതി മൊഴി നല്കി.
അപകടം നടന്ന ദിവസം ഇയാള്‍ പാലക്കാടുളള നിര്‍മ്മാണ ശാലയിലായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്റെ സുഹൃത്തിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിലെ ലോഡ്ജിലേക്ക് മാറുകയായിരുന്നു. പിന്നീട് വരാപ്പുഴയിലേക്ക് വരാന്‍ തീരുമാനിച്ചെങ്കിലും സുഹൃത്തുക്കള്‍ നിര്‍ദേശിച്ച പ്രകാരം തീരുമാനം മാറ്റുകയായിരുന്നുവെന്ന് ജെന്സന് പറഞ്ഞു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി ഏഴായിരത്തിലധികം കതിനകളാണ് ഇയാള്‍ നിര്‍മ്മിക്കാനിരുന്നത്. ഇതിനിടെയാണ് അപകടം നടന്നത്. ജെന്‍സനും അപകടത്തില്‍ മരിച്ച ഡേവിസും ചേര്‍ന്നായിരുന്നു കതിന നിര്‍മ്മിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ജെന്സന് പുറമെ ഇയാളുടെ സഹോദരന് ജാന്‍സനെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടാതെ പടക്കം സൂക്ഷിക്കാന്‍ വീട് വാടകയ്ക്ക് നല്കിയ അയല്‍വാസിയും കേസിൽ പ്രതിയാണ്.