നർവാൾ ഇരട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് പെർഫ്യൂം ബോംബ്; ലഷ്കർ ഭീകരൻ പിടിയിൽ
February 2 | 10:55 PM
കാശ്മീർ: ജമ്മു കാശ്മീരിലെ നർവാൾ ഇരട്ട സ്ഫോടനത്തിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. പിടിയിലായ ആരിഫ് സർക്കാർ സ്കൂൾ അദ്ധ്യാപകനാണ്. ഇരട്ട സ്ഫോടനത്തിന് ഉപയോഗിച്ച പെർഫ്യൂം ബോംബ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജനുവരി 21 ന് നടന്ന ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു.
ആരെങ്കിലും സ്പർശിക്കുകയോ അമർത്തുകയോ ചെയ്താൽ ഉടൻ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെർഫ്യൂം ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ജമ്മു കാശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ജമ്മു കാശ്മീരിൽ ഇത്തരമൊരു ബോംബ് കണ്ടെത്തുന്നത് ഇതാദ്യമാണെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.
‘ജനുവരി 20ന് ഇയാൾ രണ്ട് ഐഇഡി ബോംബുകൾ സ്ഥാപിച്ചതായി ദിൽബാഗ് സിംഗ് പറഞ്ഞു. ജനുവരി 21ന് 20 മിനിറ്റ് ഇടവിട്ടാണ് ഇവ പൊട്ടിത്തെറിച്ചത്. വൻ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഈ ഐഇഡികൾ സ്ഥാപിച്ചത്. റിയാസിയിലെ താമസക്കാരനും സർക്കാർ അധ്യാപകനാണ് ആരിഫ്. കഴിഞ്ഞ 3 വർഷമായി ലഷ്കർ ഇ തൊയ്ബയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. ഭീകരൻ ആരിഫിൽ നിന്ന് പെർഫ്യൂം ബോംബ് കണ്ടെടുത്തു’-അദ്ദേഹം പറഞ്ഞു.