ഖത്തർ ലോകകപ്പ്: ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ ലോക കപ്പ് സെമിയിൽ
December 10 | 07:21 AM
ദോഹ: ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ തകർത്തത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി.
സെമിയിലേക്ക് നടന്നുകയറിയ ബ്രസീലിനെതിരെ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ക്രൊയേഷ്യ സമിനില ഗോള്‍ നേടുകയായിരുന്നു. അധികസമയത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു നെയ്മറുടെ ഗോൾ. ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളില്‍ നിന്ന് പന്ത് വല തൊട്ടപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശംകൊണ്ട് തുള്ളിച്ചാടി. എന്നാൽ 117ാം മിനിറ്റിൽ ബ്രൂണോ പെട്രോവിച്ച് ക്രൊയേഷ്യക്കായി സമനില ഗോള്‍ നേടി.
നേരത്തെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. ആദ്യ പകുതിയില്‍ ബ്രസീലിനെ ക്രൊയേഷ്യ പിടിച്ചുനിര്‍ത്തി.രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി മാറി. നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. രണ്ടാം പകുതിയിൽ നിരന്തര ആക്രമണങ്ങളുമായി ക്രൊയേഷ്യൻ ഗോൾമുഖം ബ്രസീൽ വിറപ്പിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ സൂപ്പർ സേവുകളാണ് ടീമിന്റെ രക്ഷക്കെത്തിയത്. ഗോളെന്ന് തോന്നിച്ച അഞ്ചോളം ഷോട്ടുകളാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. ക്രൊയേഷ്യൽ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് എട്ടു ഷോട്ടുകളാണ് ബ്രസീൽ തൊടുത്തത്.