ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ സ്പെയിനെ 2–0 ന് തകർത്തു
January 14 | 07:48 AM
ഒഡിഷ: ഒഡിഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന പൂൾ ഡി മത്സരത്തിൽ സ്പെയിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അമിത് രോഹിദാസ് (12–ാം മിനിറ്റ്), ഹാർദിക് സിങ് (26–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200–ാം ഗോൾ കൂടിയാണ് രോഹിദാസ് നേടിയത്. മലയാളി താരം പി.ആര് ശ്രീജേഷിന്റെ പ്രകടനം ഗോള്‍ വല കാക്കുന്നതില്‍ നിര്‍ണായകമായി. ഈ വിജയത്തോടെ ഇന്ത്യ പൂള് ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളത് എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നിലെത്തി. അവസാനം നടന്ന 2018 ലോകകപ്പില്‍ ആറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ കപ്പ് നേടുക എന്നതാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.