സംസ്ഥാനത്തെ സ്കൂളുകൾക്ക് പുതുതായി കൈറ്റ് വഴി 36,666 ലാപ്ടോപ്പുകൾ നൽകും; മന്ത്രി വി ശിവൻകുട്ടി
February 7 | 09:23 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈറ്റ് വഴിയാണ് ലാപ്ടോപ്പുകൾ നൽകുകയെന്ന് മന്ത്രി പറഞ്ഞു. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്ടോപ്പുകള് ലഭ്യമാക്കുന്നത്. ഹൈടക് സ്കൂള്‍ സ്കീമില്‍ ലാബുകള്‍ക്കായി 16500 പുതിയ ലാപ്ടോപ്പുകള് നൽകും. വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്ടോപ്പുകള് നൽകും. വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്ടോപ്പുകള് നൽകുമെന്ന് മന്ത്രി പറഞ്ഞു.
സ്വതന്ത്ര സോഫ്റ്റ് വെയർ ഉപോയോഗിച്ചതിനാൽ 3600 കോടി ലഭിക്കാനായി. സ്കൂളുകള്‍ക്ക് ഹൈടെക് ലാബുകള്‍ക്കായി ലാപ്ടോപ്പുകള് അനുവദിക്കുന്നത് ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. അതിനനുസരിച്ച് ആവശ്യമായ പുനഃക്രമീകരണങ്ങള് നടത്തും. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്കൂള്‍-ഹൈടെക് ലാബ് പദ്ധതികളെന്നും ഇപ്പോള്‍ അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് ഒരേ സമയം എ.എം.സി ഏര്‍പ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ ഐ.ടി പരിശീലനങ്ങള്‍ നല്‍കലും ഡിജിറ്റല്‍ ഉള്ളടക്കം ലഭ്യമാക്കലും സ്കൂള്‍ അഡ്മിനിസ്ട്രേഷന് ഫലപ്രദമാക്കലും രക്ഷിതാക്കള്‍ക്കുള്‍പ്പെടെ സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ നല്‍കലുമെല്ലാം മുന്തിയ പരിഗണനയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.