ജോഷിമഠിലെ ഭൗമ പ്രതിഭാസത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ അന്വേഷിക്കും
January 14 | 01:04 PM
ഉത്തരാഖണ്ഡ്: ജോഷിമഠ് ഭൗമ പ്രതിഭാസം അന്വേഷിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഒരുങ്ങുന്നു. എൻ.ടി.പി.സി യുടെ പങ്കിനെക്കുറിച്ചും അന്വേഷണം ഉണ്ടാവും. ഭൂഗർഭ തുരങ്ക നിർമ്മാണം പ്രശ്നത്തിന് കാരണമായോ എന്ന് പരിശോധിക്കും. ഭൗമ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ 8 സ്ഥാപനങ്ങളെ നിയോഗിച്ചു. അതേസമയം ജോഷിമഠിൽ ഭൗമപ്രതിഭാസത്തെ തുടർന്നുണ്ടായ ആശങ്ക അനുനിമിഷം വർധിക്കുകയാണ്. രാത്രിയിലും മഴയും മഞ്ഞു വീഴ്ചയും ഉണ്ടായതിന്റെ ഭീതിയിലാണ് ജോഷിമഠിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം മഴക്ക് പിന്നാലെ കെട്ടിടങ്ങളിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടർന്ന് കെടുപാടുകൾ സംഭവിക്കാത്ത വീടുകളിൽ നിന്നു പോലും ആളുകൾ ഒഴിഞ്ഞ് പോകുകയാണ്.
പ്രശ്ന ബാധിതരായ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക്,വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പ്രശ്ന ബാധിതർക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാൻ ആരംഭിച്ചു.