തലശ്ശേരി ബിഷപ്പിൻ്റെ പ്രസ്താവനയിൽ അസ്വസ്ഥതയെന്തിന്? മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷവയ്ക്കുന്നതെന്ന് വി.മുരളീധരന്
March 20 | 03:45 PM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ റബ്ബർ വില കൂട്ടിയാൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവയില്‍ ഭരണപക്ഷം എന്തിന് പരിഭ്രാന്തരാകുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇരുകൂട്ടരും ഭരിച്ചു മുടിപ്പിച്ച കേരളത്തിലെ കര്‍ഷകര്‍ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ ഇത്ര അസ്വസ്ഥത പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കേരളത്തിലെ കർഷകൻ ബിജെപിയിൽ പ്രതീക്ഷവയ്ക്കുന്നത്. മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സംസാരിക്കുന്ന എം.വി ഗോവിന്ദനും വി.ഡി സതീശനും അത് ഓര്‍ക്കുന്നതാണ് നല്ലത്. ജപ്തി ഭീഷണിയില്‍ കര്‍ഷകര്‍ ജീവനൊടുക്കുന്നതല്ല മറിച്ച് ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് മുഖ്യമെന്നും മുരളീധരന് പറഞ്ഞു.
റബ്ബര്‍ താങ്ങുവിലയിലെ തട്ടിപ്പും ജപ്തി ഭീഷണിയും മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിക്ക് എംപിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ എന്ന ചോദ്യവുമായി എത്തുന്നവർ ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നതെന്ന് ഓർക്കണം. സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണെന്നും വി.മുരളീധരൻ പറഞ്ഞു.