വിഴിഞ്ഞത്ത് പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും
December 6 | 08:29 AM
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പ്രദേശത്തെ പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. രാവിലെ വൈദികരുടെ സമ്മേളനവും പിന്നാലെ സമരസമിതിയുടെ വിപുലമായ യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളിൽ ധാരണയായാൽ മന്ത്രസഭ ഉപസമിതി സമരക്കാരുമായി ചർച്ച നടത്തും.
സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ അതിരൂപതയുടെ നിലപാടാണ് സമവായ നീക്കങ്ങളുടെ ഗതി നിർണയിക്കുക. തീരശോഷണം പഠിക്കാനുളള വിദഗ്ധ സമിതിയിൽ സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്തണം, സിഎസ്ആർ ഫണ്ടില്ലാതെ തന്നെ വാടകത്തുക കൂട്ടിനൽകണം എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നില്ല. വിദഗ്ധ സമിതിയെ നിയോഗിച്ച് കഴിഞ്ഞെന്നും സമരക്കാരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കാമെന്നുമാണ് സർക്കാർ നിലപാട്.
ഇന്നലത്തെ ചർച്ചയ്ക്കുശേഷം തീരുമാനങ്ങൾ ചീഫ് സെക്രട്ടറി അറിയിച്ചതോടെ സമരസമിതി കൂടിയാലോചനകൾക്ക് ഇന്നു വൈകിട്ട് വരെ സമയം തേടുകയായിരുന്നു. ഏഴ് ആവശ്യങ്ങളിൽ ആറിലും വ്യക്തമായി ഉറപ്പു ലഭിച്ചാൽ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിന്മാറുമെന്നാണ് സൂചന.