സഹയാത്രികയ്ക്ക് മേൽ യുവാവ് മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ
January 20 | 10:03 PM
ഡൽഹി: സഹയാത്രികയ്ക്ക് മേൽ യുവാവ് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് എയർ ഇന്ത്യക്ക് പിഴ ഈടാക്കിയത്. കൃത്യവിലോപം നടത്തിയതിന് എയർ ഇന്ത്യക്ക് 30 ലക്ഷവും ഇൻ ഫ്ലൈറ്റ് സർവീസസ് ഡയറക്ടർക്ക് മൂന്നു ലക്ഷവുമാണ് പിഴ വിധിച്ചത്. വിമാനം പറത്തിയിരുന്ന പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മൂത്രമൊഴിച്ച യാത്രക്കാരൻ ശങ്കർ മിശ്രയ്ക്ക് കഴിഞ്ഞ ദിവസം എയർ ഇന്ത്യ മൂന്ന് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിവിൽ ഏവിയേഷന്റെ നടപടി. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ അമിത് മിശ്രയ്ക്ക് ഒരു മാസം യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് മാസത്തെ വിലക്ക്. വാർത്ത പുറത്തു വന്നതിനു പിന്നാലെ യുഎസ് ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയായ വെൽസ് ഫാർഗോയിൽ ഉന്നത പദവി വഹിച്ചിരുന്ന മിശ്രയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ വയോധികയുടെ മേൽ മൂത്രമൊഴിച്ചെന്നാണ് ശങ്കർ മിശ്രയ്ക്കെതിരെയുള്ള കേസ്. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ തന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് യാത്രക്കാരിയുടെ പരാതി.
യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നാണ് ശങ്കർ മിശ്രയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയ വിശദീകരണം.