ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
January 1 | 09:42 PM
ആലപ്പുഴ: പുതുവത്സര ദിനത്തിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ.ആർ ക്യാമ്പിലെ പൊലീസായ വിഷ്ണുദാസിനെയാണ് (32) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ്.
ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേർഡിന്റെ മകൻ ജസ്റ്റിൻ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക് എഡ്വേർഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ജസ്റ്റിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്. ഞായറാഴ്ച പുലർച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡിൽ തലവടി ജംക്ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈഎസ്പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം തണ്ണീർമുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങവെ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ജസ്റ്റിനും അലക്സും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറ്റായ ദിശയിലൂടെ എത്തിയ ജീപ്പ് ബ്രേക്കിട്ടത്തിന്റെ അടയാളങ്ങളും റോഡിലുണ്ടായിരുന്നു.