കോളടിച്ച് ബെവ്കോ; ലോകകപ്പ് ഫൈനൽ ദിനത്തിൽ വിറ്റത് 50 കോടിയുടെ മദ്യം
December 20 | 06:31 PM
തിരുവനന്തപുരം: ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന കിരീടം നേടിയപ്പോൾ കേരളത്തിലെ ബിവറേജസ് കോർപറേഷനും കോളടിച്ചു. ലോകകപ്പ് ദിനത്തിൽ മദ്യവിൽപനയിൽ വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ബെവ്കോ. 50 കോടി രൂപയുടെ മദ്യമാണ് ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 ഞായറാഴ്ച ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റഴിച്ചത്.
സാധാരണ ഗതിയിൽ ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് ഞായറാഴ്ചകളിൽ നടക്കാറുള്ളത്. ഇപ്പോൾ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപനയാണ് ലോകകപ്പ് ഫൈനൽ ദിനം നടന്നത്.
സാധാരണഗതിയിൽ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു.