സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ലക്ഷം കടക്കും; ശമ്പളവും അലവന്‍സും പെന്‍ഷനും കൂട്ടാന്‍ ശുപാര്‍ശ
January 10 | 06:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവന്‍സും പെന്‍ഷനും കൂട്ടാന്‍ ശുപാര്‍ശ. 35 ശതമാനത്തോളം വര്‍ധനവാണ് വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സിഎന്‍ രാമചന്ദ്രന് നായര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറി.
നിലവില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ശമ്പളവും അലവന്‍സുകളും ചേര്‍ന്ന് 96,000 രൂപയാണ് ലഭിക്കുന്നത്. ഇത് ഏകദേശം 1.2 ലക്ഷമായി ഉയര്‍ന്നേക്കും. എംഎല്‍എമാര്‍ക്ക് ലഭിച്ചിരുന്ന 70,000 രൂപയില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. യാത്രപ്പടി അടക്കമുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വർധന ശുപാർശ ചെയ്തിട്ടുണ്ട്.
പെന്ഷന് ഇനത്തിലും വര്‍ധനവ് കാര്യമായി പ്രകടമായേക്കും. 8,000 രൂപ മുതൽ 20,000 രൂപവരെയുള്ള പെൻഷൻ 11,000 മുതൽ 27,000 രൂപവരെയാവും. ഒരുദിവസമെങ്കിലും എം.എൽ.എ. ആയിരുന്നവർക്കാണ് നിലവിൽ 8,000 രൂപ ലഭിക്കുന്നത്. അഞ്ചുവർഷം എം.എൽ.എ. ആയിരുന്നവർക്ക് 20,000 രൂപയും. അഞ്ചുവർഷത്തിൽ കൂടുതൽകാലം എം.എൽ.എ. ആയിരുന്നാൽ ഓരോ അധികവർഷത്തിനും ആയിരം രൂപ കൂടുതൽ ലഭിക്കും.
2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം അവസാനമായി ഉയര്‍ത്തിയത്. ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്കുന്ന പക്ഷം മാര്‍ച്ച് 30ന് മുന്‍പായി നിയമസഭയില്‍ ബില്ലായി എത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയേക്കും.