ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
April 5 | 08:05 AM
പത്തനംതിട്ട: മുളക്കുഴയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അമിത രക്ത സ്രാവത്തോടെ തുടർന്ന് യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തെ തുടർന്ന് ഇന്നലെ യുവതിയേയും അമ്മയെയും ചോദ്യം ചെയ്തെങ്കിലും വ്യക്തമല്ലാത്ത മറുപടിയാണ് അവർ പൊലീസിന് നൽകിയത്.
മുളക്കുഴയിലാണ് നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. അതേസമയം കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി പറഞ്ഞത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. ആശുപത്രിയിലെത്തിയ യുവതി വീട്ടില്‍ വെച്ച് പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചെന്നും ജീവനക്കാരോട് പറഞ്ഞു. കുഞ്ഞിനെ വീട്ടിലെ കുളിമുറിയല്‍ ഉപേക്ഷിച്ചെന്നും യുവതി അറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബക്കറ്റില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കൊണ്ടുപോകുന്നതിനിടെയാണ് അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി
ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്.