വരാപ്പുഴ സ്ഫോടനം: പടക്കനിർമാണശാല പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് ജില്ലാ കളക്ടർ
March 1 | 12:01 PM
കൊച്ചി: എറണാകുളം വരാപ്പുഴയിൽ സ്ഫോടനമുണ്ടായ പടക്കനിർമാണശാലക്ക് ലൈസൻസില്ലെന്ന് ജില്ല കളക്ടർ ഡോ. രേണുരാജ്. പൂർണമായും അനധികൃതമായായാണ് പടക്കശാല പ്രവർത്തിച്ചിരുന്നത്. പടക്കം നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസില്ല. വിൽക്കുന്നതിന് ലൈസൻസുണ്ടെന്ന് ചിലർ പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്നും സംഭവത്തിൽ തഹസിൽദാരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പടക്കനിർമാണശാലയിൽ വൻ സ്ഥോടനമുണ്ടായത്. മുട്ടനകം ഈരയിൽ ഡേവിസ് (55) സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ മൂന്ന് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്ഫോടനത്തില്‍ പൂർണമായും തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്.
തൊട്ടടുത്തുള്ള വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ച നിലയിലാണ്. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. സംഭവ സ്ഥലത്തിന്റെ ഒന്നര കിലോമീറ്ററിലേറെ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായാതായാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.