പശുക്കളുടെ ക്ഷേമത്തിനായി മദ്യവിൽപനയിൽ ‘പശു സെസ്’ ഏർപ്പെടുത്തി ഹിമാചൽ സർക്കാർ
March 18 | 07:07 AM
ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്.
മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വർഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കൾക്ക് ഗുണകരമാകുന്ന രീതിയിൽ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചൽ സർക്കാരിന്റെ ബജറ്റിലുണ്ട്. ഇരുപതിനായിരം വിദ്യാർഥികൾക്ക് സ്കൂട്ടർ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്സിഡി നൽകാനും തുക മാറ്റിവച്ചിട്ടുണ്ട്. കർഷകർക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോൺ നൽകാനും പദ്ധതിയുണ്ട്.
മുമ്പ് ഉത്തർപ്രദേശ് സർക്കാർ പശുക്കൾക്ക് ഷെൽട്ടർ പണിയാനായി 0.5 ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു. രാജസ്ഥാൻ സർക്കാരും ഇതേ രീതിയിൽ പശു സെസ് ഏർപ്പെടുത്തിയിട്ടുണ്ട്.