ലോകകിരീടമെന്ന സ്വപ്നം ബാക്കി;കരഞ്ഞുതളര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഖത്തറിൽ നിന്ന് മടക്കം
December 11 | 08:31 AM
ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോ ചരിത്രമെഴുതിയപ്പോള്‍ വിരാമമാവുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സിആര്‍7ന്റെ അഞ്ച് ലോകകപ്പ് നീണ്ട ഐതിഹാസിക കരിയറാണ്. 20 വര്‍ഷത്തോളം പോര്‍ച്ചുഗല്‍ പടയെ നയിച്ച് ലോകം ചുറ്റിയ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കണ്ണീര് മടക്കമായി. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ല്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുക എന്നത് റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നിലവില്‍ 37 വയസുണ്ട് താരത്തിന്. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് ലോകകിരീടത്തില്‍ മുത്തമിടാനാവാതെ നീങ്ങുകയാണ് സിആര്‍ സെവന്.