ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടുത്തം: ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്ന് കളക്ടർ
March 9 | 03:17 PM
കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണവുമായി എറണാകുളം മേയറും ജില്ലാ കളക്ടറും. ബ്രഹ്മപുരത്തെ പ്രശ്നങ്ങള്‍ മനസിലാക്കി മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.കെ ഉമേഷ് പറഞ്ഞു. ടീം എറണാകുളമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കോര്‍പ്പറേഷന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീ അണക്കുന്നതിനായി പകല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതേ തീവ്രതയില്‍ രാത്രിയിലും നടപ്പിലാക്കുമെന്ന് മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. ഏകോപന പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കളക്ടര്‍ ഇടപെട്ട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പുക ഉയരാതിരിക്കാന്‍ ഒരേ സമയം 52 ഹിറ്റാച്ചികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 70ശതമാനം സ്ഥലങ്ങളിലെയും പുക ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുക ശമിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാലാവസ്ഥ അനുകൂലമാകുന്നത് രാത്രികാലങ്ങളിലാണ്. നിലവിലുളള ആംബുലന്‍സുകള്‍ക്ക് പുറമെ പ്രൈവറ്റ് ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. എയര്‍ ക്വാളിറ്റിയെക്കുറിച്ച് പഠിക്കാന്‍ കലാവസ്ഥാ മന്ത്രാലയത്തെ കളക്ടര്‍ ബന്ധപ്പെട്ടിട്ടുണ്ട്' മേയര്‍ അറിയിച്ചു. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്ലാസ്റ്റിക്, ഭക്ഷണ, റബ്ബര്‍ മാലിന്യങ്ങള്‍ ഒരുമിച്ച് കിടക്കുന്നതാണ് മാലിന്യ നിര്‍മ്മാര്‍ജനത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്നും കളക്ടർ പ്രതികരിച്ചു.