മോർബി തൂക്കുപാലം ദുരന്തം; ഒറേവ ഗ്രൂപ്പ് 10 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് ഹെെക്കോടതി ഉത്തരവ്
February 23 | 11:32 AM
അഹമ്മദാബാദ്: ഗുജറാത്തിൽ 135 പേരുടെ മരണത്തിനിടയാക്കിയ മോർബി തൂക്കുപാലം തകർന്ന സംഭവത്തിൽ പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ് മരിച്ചവരുടെ കുടുംബത്തിന് ഇടക്കാല ആശ്വാസമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹെെക്കോടതി. അപകടത്തിൽ പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകണമെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി, ജസ്റ്റിസ് സന്ദീപ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം. ഇടക്കാല നഷ്ടപരിഹാരം നാലാഴ്ചയ്ക്കകം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റ ഓരോ വ്യക്തിക്കും യഥാക്രമം അഞ്ച് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും ഇടക്കാല നഷ്ടപരിഹാരമായി നൽകാൻ തയ്യാറാണെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നിരുപം നാനാവതി ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇത് പര്യാപ്തമല്ലെന്ന് ജസ്റ്റിസ് സോണിയ ഗോകാനി പറഞ്ഞു. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി. ദുരന്തത്തിൽ അനാഥരായ ഏഴു കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
മാച്ചു നദിയ്ക്ക് കുറുകെ സ്ഥാപിച്ച പാലം അറ്റകുറ്റപണികൾക്ക് ശേഷം 2022 ഒക്ടോബർ 26 നാണ് തുറന്ന് കൊടുത്തിരുന്നത്. നാല് ദിവസങ്ങൾക്ക് ശേഷം അപകടം സംഭവിക്കുകയായിരുന്നു. 12 മാസങ്ങൾക്ക് ശേഷം തുറന്ന് കൊടുക്കേണ്ട പാലം 7 മാസങ്ങൾക്കുള്ളിൽ തുറന്ന് നൽകുകയായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ് 3165 ടിക്കറ്റുകളാണ് സംഭവം നടന്ന ദിവസമായ ഒക്ടോബർ 30ന് വിറ്റഴിച്ചത്.