മണ്ണാർക്കാട് ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാൻ ആളുകൾ ശ്രമിച്ചു; വനംവകുപ്പിനോട് ജനങ്ങൾ സഹകരിക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ
January 29 | 12:17 PM
തിരുവനന്തപുരം: മണ്ണാര്‍ക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടില്‍ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ മരണകാരണം കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം എന്താണെന്ന് അറിയാനാകൂ. മയക്കുവെടി വെക്കാൻ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് സ്വീകരിച്ചിരുന്നു. ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാൻ ആളുകൾ ശ്രമിച്ചു. ഇത്തരം സന്ദർഭങ്ങളിൽ വനംവകുപ്പിനോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലിയെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്. കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. പുലിയുടെ ജഡം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയാണ്.