ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പ്രഖ്യാപിച്ചു; 1.75 ലക്ഷം ഇന്ത്യക്കാർക്ക് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അവസരം
January 10 | 06:04 AM
ദമാം: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള കരാര്‍ പ്രകാരം ഈ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പ്രഖ്യാപിച്ചു. 1,75,025 സീറ്റാണ് ഈ വര്‍ഷം ഇന്ത്യയ്ക്ക് അനുവദിച്ചത്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം ടിറ്റ്വര്‍ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനു 79,237 ആയിരുന്ന ഇന്ത്യയ്ക്ക് അനുവദിച്ച ക്വാട്ട. 2019 ല്‍ രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചിരുന്നു. സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അനുവദിച്ച പ്രത്യേക ക്വാട്ട കൂടി (25,000) ഉള്‍പ്പെടുത്തിയായിരുന്നു ഇത്.
ഈ വര്‍ഷം അനുവദിച്ച ക്വാട്ട പ്രകാരം, കേരളത്തില്‍ നിന്നും ഈ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 5766 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ത്ഥാടനത്തിനു പോയത്.
ഹജ്ജ് പോളിസിക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷാ നടപടികള്‍ ആരംഭിക്കാനാവും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടന ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.