വിവാദ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ്; തടയുമെന്ന് യുവമോർച്ച
January 24 | 07:19 PM
തിരുവനന്തപുരം: വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് സംഘടനകളായ കെഎസ്യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്.ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. അതേസമയം പ്രദർശനം തടയുമെന്ന് യുവമോർച്ച അറിയിച്ചു.
ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ
എന്നും ശത്രുപക്ഷത്താണ്.
ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല.
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും.
അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വിമർശനം രാജ്യദ്രോഹമല്ല!അഭിപ്രായസ്വാതന്ത്ര്യം ഔദാര്യമല്ല!
2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കിനെ തുറന്നു കാട്ടുന്ന BBC ഡോക്യുമെന്ററി ഫാസിസ്റ്റ് നിയമങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ നിരോധിച്ച കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ ഡോക്യുമെന്ററി പ്രദർശനം! “India: The Modi Question” കോളേജ് കാമ്പുസുകളിൽ പ്രദർശിപ്പിക്കാൻ KSU നേതൃത്വം കൊടുക്കും.