ഖത്തർ ലോകകപ്പ്: ജയിച്ചിട്ടും ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്ത്; സ്പെയിനിനെ വീഴ്ത്തി ജപ്പാന് പ്രീ ക്വാര്‍ട്ടറില്‍
December 2 | 06:12 AM
ദോഹ: കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010ലെ ചാമ്പ്യന്മാരായ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ജപ്പാൻ തിരിച്ചുവരവ് നടത്തിയത്. കോസ്റ്ററിക്കയ്ക്കെതിരെ ശക്തമായി ആധിപത്യത്തോടെ വിജയിച്ചിട്ടും ജര്‍മന്‍ സംഘം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ മടങ്ങിയത് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തെ കണ്ണീരിലാഴ്ത്തി.
ജപ്പാനോട് സ്പെയിൻ പരാജയപ്പെട്ടെങ്കിലും പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ ഇ-യിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ജർമ്മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയെങ്കിലും(4-2) ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. കളി ജയിച്ചെങ്കിലും ഗോൾശരാശരിയാണ് ജർമനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
സ്പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജപ്പാൻ പ്രീക്വാർട്ടറിലെത്തുന്നത്. ഡിസംബർ അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രെയോഷ്യയാണ് ജപ്പാന്റെ എതിരാളികൾ. റിറ്റ്സു ഡൊവാൻ (48–ാം മിനിറ്റ്), ആവോ ടനാക (52–ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്.
അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജർമനി ജയിച്ചത്. കോസ്റ്ററിക്കയ്ക്കെതിരെ കെയ് ഹാവർട്സിന്റെ ഇരട്ടഗോളും (73, 85), സെർജിയോ ഗ്നാബ്രി (10), നിക്കോള ഫുൽക്രുഗ്(89) എന്നിവരുടെ ഗോളുകളിലാണ് കോസ്റ്ററിക്കയ്ക്കെതിരെ ആധികാരിക ജയം ജർമനിന സ്വന്തമാക്കിയത്.
തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് മുൻപ് നടന്ന 16 ലോകകപ്പുകളിലും ജർമനി നോക്കൗട്ടിൽ എത്തിയിരുന്നു. ഗ്രൂപ്പ് ഇ-യിൽ നിന്ന് കോസ്റ്ററിക്കയും പുറത്തായി.