ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി
January 12 | 12:57 PM
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിവച്ചിരുന്നു. അരവണ വിതരണം നിർത്തിവെച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു.
ഈ സാഹചര്യം മുൻനിർത്തിയാണ് പുലർച്ചെ തന്നെ ഭക്തർക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.
അതേസമയം ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന് അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്. ഏലയ്ക്ക കരാറുകാരനെതിരെ ബോര്‍ഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് ഒരുങ്ങുന്നത്. നഷ്ടം കരാറുകാരനില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡിന്റെ നീക്കം.