ട്രെയിനിലേത് മാവോയിസ്റ്റ് ആക്രമണമാകാമെന്ന സംശയത്തിൽ പൊലീസ്; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും; അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രാലയം
April 3 | 12:26 PM
കോഴിക്കോട്: എലത്തൂരിൽ വെച്ച് ട്രെയിനിലുണ്ടായ ആക്രമണത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ. അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. എടിഎസും, എന്‍ഐഎയും വിവരങ്ങള്‍ ശേഖരിക്കും. ട്രെയിനിന് തീയിട്ടത് മാവോയിസ്റ്റ് ആക്രമണമാണെന്ന സംശയത്തിലാണ് പൊലീസ്. കണ്ടെത്തിയ കാര്യങ്ങള്‍ ഗൗരവതരമെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങിയ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ആര്‍പിഎഫും കേരള പൊലീസും കേസ് അന്വേഷിക്കുമെന്ന് എഡിആര്‍എം സക്കീര്‍ ഹുസൈന് അറിയിച്ചു. ഡിജിപി അനിൽകാന്ത് സ്ഥലം സന്ദര്‍ശിക്കും. റെയിൽവേ ട്രാക്കിൽ നിന്ന് ലഭിച്ച ബാഗ് നിര്‍ണായക തെളിവാകും.
പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷില്‍ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണ്‍, കപ്പലണ്ടി മിഠായി, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുളള ലഘു ഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, ബ്രൗൺ നിറത്തിലുളള ടീ ഷർട്ട്, ഒരു ട്രാക്ക് പാന്റ്, ഓവർ കോട്ട്, കുറച്ച് ആണികൾ എന്നീ വസ്തുക്കളാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ ബാഗിലുണ്ടായിരുന്നത്. സംഭവത്തില്‍ ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ബാഗില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ ആവര്‍ത്തിച്ച് ചില പേരുകള്‍ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണ് പ്രാഥമിക നിഗമനം. ലഭിച്ച ബുക്കുകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുളള എഴുത്തുകളൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും കുറിപ്പിലുണ്ട്. കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ഉളളത്. ഡല്‍ഹി, നോയിഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലീഷില്‍ എസ് എന്നും എഴുതിയിട്ടുണ്ട്. പല റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും ലഭിച്ച കുറിപ്പിലുണ്ട്. അതേസമയം ആക്രമണത്തിൽ അക്രമിക്കും പരുക്കേറ്റതായാണ് വിവരം.
ഞായറാഴ്ച രാത്രി 9 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി നൗഫിക്, പാലോട്ടുപ്പളളി സ്വദേശി റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം.