‘കാന്താര’ പ്രദർശനം വിലക്കി ഹൈക്കോടതി; ഋഷഭ് ഷെട്ടിയും, നിർമ്മാതാവും അന്വേഷണത്തിന് ഹാജരാകാൻ ഉത്തരവ്
February 10 | 08:39 AM
കൊച്ചി: പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസില്‍ ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുന്ന ‘കാന്താര’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. കേസില്‍ പ്രതികളായ ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന് ഋഷഭ് ഷെട്ടി എന്നിവര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് വരാഹരൂപം ഉള്‍പ്പെട്ട സിനിമയുടെ പ്രദര്‍ശനം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് തടഞ്ഞത്.
ചിത്രത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയുടെ പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് എടുത്ത കേസിലാണ് കാന്താരയുടെ അണിയറക്കാര്‍ക്ക് ജാമ്യം ലഭിച്ചത്. പകര്‍പ്പവകാശം ലംഘിച്ചു എന്ന കേസില്‍ ‘നവരസം’ എന്ന ഗാനം ചിട്ടപ്പെടുത്തിയ തൈക്കൂടം ബ്രിഡ്ജും, മാതൃഭൂമിയും നല്കിയ കേസില്‍ ഇടക്കാല വിധിയോ, വിധിയോ വരുന്നവരെയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വരാഹരൂപം ഗാനത്തിന് തൈക്കൂടം ബ്രിഡ്ജിന്റെ നവരസവുമായി പ്രത്യക്ഷത്തില്‍ സാമ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. പകര്‍പ്പവകാശം സംരക്ഷിക്കേണ്ട അവകാശമാണ്. ഇത് ലംഘിക്കുന്നത് പകര്‍പ്പവകാശ നിയമത്തിന്റെ വകുപ്പ് 63 പ്രകാരം ഗൌരവകരമായ കുഴപ്പമാണ്. ഇതിനാലാണ് ചിത്രം വിലക്കി പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 12,13 തീയതികളില്‍ രാവിലെ പത്തിനും ഒരു മണിക്കും ഇടയില്‍ പ്രതികളായ ചിത്രത്തിന്റെ നിര്‍മ്മാതാവും, സംവിധായകന് ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.