ബഫർസോണിൽ ഇന്ന് നിർണായക യോഗങ്ങൾ; വിദഗ്ധ സമിതി യോഗം രാവിലെ; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം വൈകിട്ട്
December 20 | 09:34 AM
തിരുവനന്തപുരം: ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണ്ണായക യോഗങ്ങള്‍ ചേരും. രാവിലെ വിദ്ഗദ സമതിതി യോഗവും ഉച്ചക്ക് ശേഷം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവുമാണ് ചേരുന്നത്. ഫീൽഡ് സർവേക്കായി കാലാവധി നീട്ടിനൽകാൻ വിദഗ്ധസമിതി സർക്കാരിനോട് ആവശ്യപ്പെടും. ഉപഗ്രഹ സർവെ റിപ്പോർട്ടിനെതിരായ പരാതികൾ നൽകാനുള്ള തീയതിയും നീട്ടിയേക്കും.
ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹസർവ്വെ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. സർവേ റിപ്പോർട്ട് തയ്യാറാണെങ്കിലും കനത്ത പ്രതിഷേധങ്ങൾക്ക് മുന്നിൽ ആ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷവും വിവിധ സംഘടനകളും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചത്. വൈകിട്ട് നടക്കുന്ന യോഗത്തില്‍ വനം, റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻറ് എൻവയോൺമെൻറ് സെൻറർ തയ്യാറാക്കിയ ഉപഗ്രഹ സർവ്വ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി സുപ്രീംകോടതിയിൽ നൽകാന് സർക്കാർ ആലോചിക്കുന്നുണ്ട്. ഉപഗ്രഹ സർവേ ബഫർസോൺ മേഖലയെ കുറിച്ചുള്ള ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടാനാണ് ശ്രമം. ഇത് യോഗം ചര്‍ച്ച ചെയ്യും. ഉപഗ്രഹ സർവ്വെ റിപ്പോർട്ടിനെതിരായ പരാതികൾ നൽകാനുള്ള തീയ്യതി 23 ന് തീരാനിരിക്കെ സമയപരിധി നീട്ടാനും സമതി ശുപാർശ ചെയ്യും. രണ്ടു ശുപാർശകളും സർക്കാർ അംഗീകരിക്കാനാണ് സാധ്യത.