സ്വവര്‍ഗ വിവാഹം സംസ്കാരത്തിന് എതിരെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം
March 12 | 05:53 PM
ന്യൂഡൽഹി: സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണ്. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുളളവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും കുടുംബവുമായി താരതമ്യം ചെയ്യാനാകില്ലെന്നും സ്വവർഗ വിവാഹത്തിന് അംഗീകാരം തേടിയുളള ഹർജിയെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു. 'വിവാഹം എന്ന സങ്കൽപ്പം തന്നെ അനിവാര്യമായും എതിർലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ളതാണ്. ഈ നിർവ്വചനം സാമൂഹികമായും സാംസ്കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കൽപ്പത്തിലും വേരൂന്നിയതാണ്. ജുഡീഷ്യൽ വ്യാഖ്യാനത്താൽ അതിനെ ശല്യപ്പെടുത്തുകയോ ലയിപ്പിക്കുകയോ ചെയ്യരുത്,' കേന്ദ്രം പറഞ്ഞു.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 15നകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുളള എല്ലാ കേസുകളും സുപ്രീം കോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. കേരളം, ഗുജറാത്ത്, ഡല്‍ഹി ഹൈക്കോടതികളിൽ നിന്നുളള ഹർജികളാണ് സുപ്രീം കോടതി ഏറ്റെടുത്തത്. സ്വവര്‍ഗ വിവാഹത്തെ സ്പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമ വിധേയമാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.