സമരക്കാർക്ക് സ്വന്തം നിയമം; വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്
November 28 | 02:43 PM
കൊച്ചി: വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്. അക്രമം തടയാൻ പൊലീസിന് സാധിക്കുന്നില്ല. വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നുവെന്നും ഹൈക്കോടതിയിൽ അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ പറഞ്ഞു. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പൊലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞം കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്കിയ ഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിച്ചത്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു.5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. പൊലീസുകാർക്ക് പരുക്കേറ്റു,എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.